പച്ചപതാക - RAMANTHALI

728x90 AdSpace

Trending
Monday, 12 March 2012

പച്ചപതാക


പച്ചപതാക
---------------

കിഴക്കേ പുഴയോരത്ത് ഒരു പച്ചപ്പതാക വാനില്‍ പാറിക്കളിക്കുന്നത് കൊച്ചുന്നാളില്‍ കൌതുകത്തോടെ നോക്കുമായിരുന്നു. മാസങ്ങളോ , കൊല്ലങ്ങളോ ആയിട്ടുണ്ടാകും ഈ മനോഹര പതാക അവിടെ കാണാന്‍ തുടങ്ങിയിട്ട് . 1945 നോടടുത്ത കാലത്താണ് അതെന്ന് ഇപ്പോള്‍ ഓര്‍മിച്ചെടുക്കുന്നു.പുന്നക്കടവിന് വടക്കുഭാഗത്ത്, പുഴക്കരയില്‍ കുന്നുപോലെ കിടക്കുന്ന ചകിരച്ചോര്‍ കുന്നിന്മേല്‍ നാട്ടിയ 30 അടിയോളം ഉയരമുള്ള മുളയുടെ തലപ്പത്ത് കെട്ടിയ പതാക കാറ്റില്‍ വിടര്‍ന്ന് പറക്കുന്നത് പലപ്പോഴും നോക്കിക്കൊണ്ടിരിക്കും.തെങ്ങുകള്‍ ഏറെയില്ലാത്ത പുഴയോരം.പുഴയുടെ മറുകരയും അങ്ങിനെ തന്നെ.ഏറെക്കുറെ വിജനവുമാണ്.ചീനകളും തോണികളും പുഴയില്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കും.വഞ്ചിക്കാരില്‍നിന്നും ചിലപ്പോള്‍ കേള്‍ക്കുന്ന ഈരടിപ്പാട്ടുകള്‍ ഇമ്പമാര്‍ന്നതാണ്.രാവിലെ മുതല്‍ ഉച്ചവരെ ചകിരി തല്ലുന്ന സ്ത്രീകള്‍ പുഴയോരത്തെ സജീവമാക്കും. ഈ പ്രവര്‍ത്തിക്കിടയില്‍ ഉതിര്‍ന്നുവീണുകൊണ്ടിരിക്കുന്ന ചകിരിച്ചോറാണ് കുന്നിന്‍റെ രൂപം പ്രാപിക്കുന്നത്.

        മുസ്ലിംലീഗിന്‍റെ പച്ചപ്പതാകയോ, മറ്റേതെങ്കിലും പതാകകളോ നാട്ടിന്‍പുറങ്ങളില്‍ ഇല്ലാത്ത കാലമാണത്. മുതിര്‍ന്നവരോട് ഒരുനാള്‍ ചോദിച്ചപ്പോഴാണ് പതാക ഏതാണെന്നും പതാക സ്ഥാപിച്ച സാഹചര്യം എന്താണെന്നും വിശദീകരിച്ചുതന്നത്. മഹാനായ വലിയതങ്ങള്‍ കോളറ എന്ന കൊടിയ ദീനത്തെ നാടുകടത്തിയതിന്‍റെ അടയാളമായി സ്ഥാപിച്ചതാണ് ആ കൊടിയെന്നാണ് പറഞ്ഞുകേട്ടിരുന്നത്. രാമന്തളി മഹല്ലിന്‍റെ മറ്റു മൂന്ന് അതിരുകളിലും ഇത്തരം പച്ചപ്പതാക സ്ഥാപിച്ചിട്ടുണ്ടെന്നും പറഞ്ഞുതന്നു. അവ സ്ഥാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടശേഷമാണ് ഈ കൌതുകവിവരം  എനിക്ക് ലഭിക്കുന്നത്. അഥവാ നേരത്തെ പതാക കണ്ടിട്ടുണ്ടാകാമെങ്കിലും  ചോദിച്ചറിയാനുള്ള ബുദ്ധി വൈകിയാണെത്തിയതെന്ന്‍ ഇപ്പോള്‍ അനുമാനിക്കുന്നു.

      1945ലാണ് കോളറ പടര്‍ന്നു പിടിച്ച് മരണം വിതച്ചത്. കോളറ എന്നാല്‍ എന്താണെന്നോ, വലിയ തങ്ങള്‍ ആരാണെന്നോ നാലഞ്ചുവയസ്സു പ്രായത്തില്‍ അറിയുകയില്ലായിരിക്കും. ഇന്നത്തെ LKG , UKG  പ്രായം അന്ന്‍ എനിക്ക് ഉണ്ടാകാമെങ്കിലും ഇത്രയും പ്രായത്തിലുള്ള ഇന്നത്തെ കുട്ടികള്‍ക്കുള്ള ബുദ്ധി  (ബുദ്ധിശക്തി ) യും തന്‍റെടവും ദരിദ്രവാസികളായ എന്നെപ്പോലുള്ളവര്‍ക്ക് അന്ന്‍ ഉണ്ടാകാന്‍ തരമില്ലല്ലോ. താളും തവിടും തിന്നു ജീവിതം ഉന്തിനീക്കുന്നവരുടെ ആ കാലവും, ചോക്ലേറ്റും ചിക്കന്‍ ചില്ലിയും വയറു നിറയെ ഭക്ഷണമാക്കിയ ഈ കാലവും എത്ര വ്യത്യാസം ? 

     കുറച്ചു പ്രായമായപ്പോഴാണ് വലിയ തങ്ങള്‍ ആരാണെന്ന് കുറച്ചെങ്കിലും എനിക്ക് മനസ്സിലായത് . അതും സ്വയാര്‍ജ്ജിത വിവരം കൊണ്ടല്ല , രക്ഷിതാക്കള്‍ മനസ്സിലാക്കിത്തന്നതാണ്. വലിയ തങ്ങള്‍ പണ്ഡിതനായ വലിയ മഹാനാണെന്നും മിക്ക സമയവും ഇബാദത്തിലായിരിക്കുമെന്നും അദ്ധേഹത്തിന്റെ ധീരമായ പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും  കൊണ്ടാണ് അനേകം ആളുകളുടെ മരണങ്ങള്‍ക്കിടയാക്കിയ മഹാദുരന്തമായ കോളറ രോഗത്തിന് ശമനമുണ്ടായതെന്നും എല്ലാവരും പറയുന്നത് കേള്‍ക്കാമായിരുന്നു. നിറഞ്ഞ ആദരവോടെയാണ്‌ വലിയ തങ്ങളെ എല്ലാവരും നോക്കിക്കണ്ടത് .   

         വലിയ തങ്ങള്‍ എന്ന് രാമന്തളിയിലെ ജനങ്ങള്‍ വിളിക്കുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളെ ഏഴിമല തങ്ങള്‍ എന്ന ബഹുമതി പേരിലാണ് മലബാറിലെങ്ങും അറിയപ്പെട്ടിരുന്നത്. ബര്‍മ്മ, സിലോണ്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും അദ്ദേഹം പ്രസിദ്ധനാണ് . അവിടെയെല്ലാം ധാരാളം ശിഷ്യന്മാരുമുണ്ട് . സൂഫിയായ തങ്ങള്‍ ഖാദിരീ ത്വരീഖത്തിന്റെ ശൈഖുമാണ് . രാത്രികളില്‍ ഉറക്കമൊഴിച്ച് ദീര്‍ഘനേരം നമസ്കാരങ്ങളിലും പ്രാര്‍ത്ഥനകളിലും വ്യാപ്രിതനാവുക അദ്ധേഹത്തിന്റെ സ്വഭാവമാണെന്ന് പറയപ്പെടുന്നു. നടന്നു ക്ഷീണിക്കാന്‍ അദേഹത്തെ നാട്ടുകാര്‍ അനുവദിക്കാറില്ല മഞ്ചലില്‍ വഹിച്ചു  കൊണ്ടു പോകുമായിരുന്നു .

മരണം വിതച്ച കോളറ     

പല നാടുകളിലും കോളറ പടര്‍ന്നു പിടിക്കുകയും  ആയിരങ്ങള്‍ മരണപ്പെടുകയും ചെയ്ത കാലത്ത് രാമന്തളി മഹല്ലിലും കോളറ പിടിപ്പെട്ടു . നൂറോളം മഹല്ല് നിവാസികലാണ് ഇവിടെ മരണപ്പെട്ടത് . ചികിത്സാ സൗകര്യമില്ലാത്ത കാലമായിരുന്നു അത് . അരിഭക്ഷണം ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ലഭ്യമല്ലായിരുന്നു . റേഷന്‍ സംവിധാനവും ഇല്ല . തേങ്ങാപ്പിണ്ണാക്കും വെല്ലവും ചേര്‍ത്ത് കുഴച്ചതാണ് പലരുടെയും ഭക്ഷണം . ഈ ഭക്ഷണവും കോളറക്ക് വളമായി. വെള്ളം കുടിച്ചാല്‍ വയറിളക്കം വര്‍ദ്ധിക്കുമെന്ന അന്ധവിശ്വാസം മൂലം പലരും വെള്ളം കുടിക്കാതെയായി. ശരീരത്തിലെ ജലാംശം കുറഞ്ഞ് മരണത്തിന് വേഗത കൂട്ടി. ഒരു വീട്ടില്‍ തന്നെ മൂന്നും നാലും പേര്‍ മരിച്ചു. ഖബറടക്കം പേരിന് മാത്രമായി. പുറത്തിറങ്ങാന്‍ ഭയന്നവര്‍ ഖബര്‍ കുഴിക്കാനും വരാതായി.            

കാനത്തിന് വെറ്റിലയടക്ക കാഴ്ചവെപ്പ് 

രാമന്തളി ജുമഅത്ത് പള്ളി കാരണവന്മാര്‍ക്ക് മുന്നില്‍ വെറ്റില അടക്ക സമര്‍പ്പിച്ചു വേണം നിക്കാഹിന് സമ്മതം തേടാന്‍. നാലുകാരണവന്മാരും എട്ട് അനന്തരവന്മാരുമുള്‍പ്പെടെ 12 കാരണവന്മാര്‍ മുമ്പാകെ ജുമാനന്തരം വെറ്റില അടക്ക വെച്ച് സമ്മതം വാങ്ങുന്ന ആചാരം നാലു പതിറ്റാണ്ട് മുമ്പ് വരെ നില നിന്നിരുന്നു. 
    
                                                                                                                                                            കെ.കെ.അസൈനാര്‍
പച്ചപതാക Reviewed by Admin on 6:30 pm Rating: 5 പച്ചപതാക --------------- കിഴക്കേ പുഴയോരത്ത് ഒരു പച്ചപ്പതാക വാനില്‍ പാറിക്കളിക്കുന്നത് കൊച്ചുന്നാളില്‍ കൌതുകത്തോടെ നോക്കുമായിരുന്...

No comments: